Tuesday 12 May 2020

വിക്ടര്‍


  2. വിക്ടര്‍




  ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ മനസില്‍ തിരയുമ്പോള്‍ ആദ്യം ഓടിയെത്തുന്നതിലൊരാള്‍ വിക്ടറാണ്. ഒരുകാലത്ത് മനസിലെവിടെയൊക്കെയോ നനുത്ത മഞ്ഞിന്‍‌കണം പോലെ പറ്റിച്ചേര്‍ന്നിരുന്ന വിക്ടര്‍. പ്രണയമെന്ന വാക്കിന്റെ അര്‍ത്ഥമറിയാത്ത സമയത്തും വിക്ടറിന്റെ നോവ് എന്നെയും പൊള്ളിച്ചിരുന്നു.
ഒരാളെക്കാണുമ്പോള്‍ മാത്രം ചിരിക്കുന്ന ആ കണ്ണുകളും ആര്‍ദ്രമായി മാറുന്ന ശരീരവും അത്ഭുതത്തോടെ തന്നെയാണ് നോക്കിക്കണ്ടിരുന്നത്. പ്രണയിക്കുന്നവരുടെ ചുണ്ടുകളില്‍ വിരിയുന്ന ആ ചെറിയ പുഞ്ചിരിയാണ് കണ്ണുകളില്‍ നക്ഷത്രങ്ങളായി വിടരുന്നതെന്നതും വിക്ടറിനെ നോക്കി മനസിലാക്കിയെടുത്തതാണ്.

അത്ര ആഴത്തിലുള്ള കഥാപാത്ര സൃഷ്ടി ആയിരുന്നോ അത് എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമാണ്. വിക്ടറിനെ കാണിച്ചുതരുന്നതിന് മുന്‍പും കഥയ്ക്ക് ശേഷവും എനിക്കയാളില്‍ ഒരു പ്രതീക്ഷയും നിലനില്‍ക്കുന്നില്ല. അയാളുടെ രാഷ്ട്രീയം എന്നെ ആകര്‍ഷിച്ചില്ല, അല്ലെങ്കില്‍ അയാളെ ഒരു നല്ല സഖാവായി‌/കൂട്ടുകാരനായി ഞാന്‍ വിലയിരുത്തിയില്ല. അയാളൊരുവളെ ഭംഗിയായി പ്രണയിച്ചിരുന്നു അതിന്റെ തുടര്‍ച്ചയില്‍ എനിക്കൊട്ട് സംശയമില്ല താനും. പക്ഷെ
കാലൊടിഞ്ഞ് കിടന്നപ്പോള്‍ ആരും നോക്കാനുണ്ടായിരുന്നില്ല എന്ന ആ ഡയലോഗ് മാത്രം എവിടെയോ ഒരു അസംതൃപ്തി നിറച്ചു. കോളെജ് കാലഘട്ടത്തിലെ, സൗഹൃദങ്ങള്‍ അതിപ്പോള്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരാണേലും അത്ര ശുഷ്കമാണോ ? അത്രയും സ്വാര്‍ത്ഥമാണോ എന്ന ആലോചന കൊണ്ടുകൂടിയായിരിക്കാമത്.
ഏകാന്ത പ്രണയത്തിന്റെ സുഖമുള്ള വേദന മനസില്‍ നിറച്ചാണ് വിക്ടര്‍ ഓരോ ഫ്രെയിമിലും കടന്ന് വരുന്നത്. വരമഞ്ഞളാടിയ എന്ന് തുടങ്ങുന്ന പാട്ടില്‍ പ്രണയാര്‍ദ്ര, തളരിത മിഴികളോടെ പ്രണയിനിയെ നോക്കുന്ന വിക്ടര്‍ മാത്രമേ എന്റെ കാഴ്ചയില്‍ ഉടക്കിയുള്ളൂ...
എന്തൊക്കെയോ തിക്താനുഭവങ്ങളില്‍ മനസുമടുത്ത് ഒറ്റയായിപ്പോയ ഒരു യുവാവ്, അവിടെ നിന്നും നിറങ്ങളുടെ ലോകത്തേക്ക് വീണ്ടുമൊരു മടങ്ങിപ്പോക്ക് അയാളാഗ്രഹിച്ചത് അവളെ കണ്ടപ്പോള്‍ മുതലായിരിക്കണം. അവളോട് മിണ്ടുമ്പോള്‍ മാത്രം മൊഴികളിലും മിഴികളിലും ഒരുപോലെ വാചാലനാകുന്ന,
അവളുടെ സംസാരങ്ങളില്‍ സ്വയം മറന്നിരിക്കാന്‍ കൊതിക്കുന്നവന്‍. അവളുടെ ലോകം തനിക്കിന്നും അന്യമാണെന്ന തിരിച്ചറിവില്‍ പോലും പരിഭവിക്കാതെ പോകും വഴികളില്‍ കൂട്ടായവന്‍.......  
അവനില്‍ നിന്നും ഞാനും തുടരുകയാണ് എന്റെ ഇഷ്ടകഥാപാത്രങ്ങളിലൂടെ ഈ യാത്ര...


                                                    ആമി രാംദാസ്




Monday 11 May 2020

കാഴ്ചകളില്‍ എന്നെ വിസ്മയിപ്പിച്ച ചില കഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം...







1. നരേന്ദ്രന്‍



അയാള്‍ക്കതിനേ കഴിയുമായിരുന്നുള്ളൂ.... സ്വയം വേദനിച്ചുകൊണ്ട് ഒഴിഞ്ഞുമാറാന്‍ ഏകനായി തിരിച്ച് പോകാന്‍.....
ര്‍മ്മകളില്‍ അവളദ്ദേഹത്തെ വല്ലാതെ നൊമ്പരപ്പെടുത്തുമായിരിക്കും
ഇനിയെന്നും.....
പക്ഷേ ഉള്ളിലൂറുന്ന വേദന ഇനിയൊരാള്‍ക്കുകുൂടി പകര്‍ന്നു നല്‍കേണ്ടതില്ലെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. പിന്മാറ്റം ചിലപ്പോഴെല്ലാം ധാര്‍മ്മികതയും കൂടിയാകുമല്ലോ.
ചിന്തകളില്‍ അസ്വസ്ഥപ്പെടുത്തുന്ന തിരിഞ്ഞുപോക്കിന്റെ മുഖം ഇനിയെന്നും അവളുമൊന്നിച്ചുളള നല്ലയോര്‍മ്മകളില്‍ കരിനിഴല്‍ വീഴ്ത്തുമെന്നും അയാള്‍ക്കറിയുമായിരുന്നിരിക്കാം...
പക്ഷേ... ആ പക്ഷേയുടെ ദൂരമാണ്, ആ പക്ഷേയുടെ വ്യാപ്തിയാണ് പിന്തിരിഞ്ഞുനോക്കാതെ നടന്നുപോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്..

ആര്‍ക്കും ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നാം, അവളുടെ നിസഹായാവസ്ഥയില്‍ താങ്ങാകണമെന്ന് കൊതിക്കാം. ഇനിയൊരിക്കലും അവളെ വിട്ടുകൊടുക്കാന്‍ കഴിയാത്ത വിധം സ്വാര്‍ത്ഥനുമാകാം..
സ്വന്തം പേരുപോലുമറിയാതെ നിസഹായയായിത്തീര്‍ന്ന അവള്‍ക്കും താങ്ങിയ കൈകളുടെ സുരക്ഷിതത്വത്തെ മുറുകെ പിടിക്കാന്‍ തോന്നിയിരിക്കാം. അതിനുമപ്പുറം ഒരു ജീവിതത്തില്‍ രണ്ട് തവണ സംഭവിക്കാന്‍ പാടില്ലാത്തതൊന്നുമല്ലല്ലോ പ്രണയം. പിന്നെയും നൊമ്പരപ്പെടുത്തുന്നത് നരേന്ദ്രനാണ്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം, സ്വന്തമായി ആരുമില്ലാത്തവള്‍ക്ക് എല്ലാമാവുക.. ഒരുമാസം നീളുന്ന സന്തോഷപൂര്‍ണമായ, ആഹ്ലാദഭരിതമായ ജീവിതം.. ഒടുവിലൊരൊഴുക്കില്‍ അവളകന്ന് പോകുന്നത് തിരിച്ചറിയാതിരിക്കുക... തേടിയെത്തുമ്പോള്‍ ആ കണ്ണുകളില്‍ കണ്ട അപരിചിതത്വം, മറ്റൊരാളോട് മുറ്റിനിന്ന പ്രണയം അതദ്ദേഹത്തെ കൊത്തിവലിച്ചുവെങ്കില്‍, നിശബ്ദനാക്കിയെങ്കില്‍ ആരെയാണ് നമ്മള്‍ കുറ്റപ്പെടുത്തുക?
അവളുടെ ജീവിതത്തെ അവളിപ്പോളാഗ്രഹിക്കുന്നതുപോലെ നിലനിര്‍ത്തി മടങ്ങുക,

നഷ്ടങ്ങള്‍ പുതുമയല്ലാത്ത എരിയുന്ന ഓര്‍മ്മകളുടെ പുസ്തകത്തില്‍ ഏറ്റവും അധികം വേദനയോടെ ഒരുതാളുകൂടി ചേര്‍ത്തുവച്ചുകൊണ്ടുള്ള മടക്കം.  
ഇനിയൊരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കാതെ മനസിനെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഒരു പാച്ചില്‍, അവിടെ ആ വേഗതയില്‍ അല്‍പ്പമൊരുകുറവുവന്നാല്‍ പലതും പലര്‍ക്കും നഷ്ടമായേക്കാം .
മറവിയിലാണ്ടത് അവളുടെ ഇന്നലെകളാണ് പക്ഷെ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടത് നരേന്ദ്രന്റെ ഇന്നലെകള്‍ മാത്രമല്ല
അവളുടെ ഇന്നലെകളില്‍ കുരുങ്ങിക്കിടക്കുന്ന അയാളുടെ ഇന്നുകള്‍ കൂടിയാണ്..
ഇത്രമേല്‍ നോവിക്കാനാണെങ്കില്‍ പൊള്ളിയടര്‍ന്ന ആ മനസിനും തകര്‍ന്നുപോയ ആ മനുഷ്യനും ഇനിയൊരു പങ്കാളിയുണ്ടാവാതിരിക്കട്ടെ...  
അവളിപ്പോഴും അയാള്‍ക്കൊപ്പം എനിക്കും ഗൗരി തന്നെയാണ്...
 
         

                                                                                                  ആമി രാംദാസ്

Thursday 31 October 2019

ശക്തിസ്ഥലിൽ ഉറങ്ങുന്ന ഇന്ത്യ

ഇന്ത്യയെന്നാൽ ഇന്ദിര.... ഇന്ദിരയെന്നാൽ ഇന്ത്യ....


 ഒരു കാലത്ത് ഇന്ത്യയെന്ന മഹാ രാജ്യത്തെ  മുന്നോട്ട് നയിച്ച മുദ്രാവാക്യം ...
ഒരു ജനതയ്ക്ക് ആവേശമായിരുന്ന മുദ്രാവാക്യം.

ഇന്ന് ഞാൻ ജീവനോടെയുണ്ട്. നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. എന്റെ അവസാന ശ്വാസം വരെയും ഞാനീ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും.
ജീവിച്ചിരിക്കുമോ അതോ കൊല്ലപ്പെടുമോ എന്നത് ഞാൻ ഗൗരവത്തിൽ എടുക്കുന്നില്ല. ...
എന്റെ അവസാന തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു...
രാജ്യ സേവനത്തിന്റെ പേരിൽ ജീവൻ വെടിയേണ്ടി വന്നാലും ഞാൻ അഭിമാനിക്കും. മരിച്ചു വീണാലും എന്റെ ഓരോ തുള്ളി ചോരയും ഇന്ത്യയ്ക്ക് ഊർജവും ശക്തിയും പകരുമെന്ന് എനിക്ക് പറയാൻ സാധിക്കും”   ഇന്ദിര ഗാന്ധി

(മരിക്കുന്നതിന് തലേന്ന് ഒഡീഷയിൽ നടത്തിയ പ്രസംഗത്തിൽനിന്ന്)

ഇന്ദിര മരണത്തെ മുൻകൂട്ടി കണ്ടു. പക്ഷേ പതറിയില്ല , എടുത്ത നിലപാടുകളിൽ നിന്നും ഒരടി പിന്നോട്ട് പോയില്ല.

ഇന്ദിരയുടെ വാക്കുകൾ അറം പറ്റി.

1984 ഒക്ടോബർ 31 ന് സഫ്ദർജങിലെ ഓദ്യോഗിക വസതിയിൽ നിന്നും പുറത്തേക്ക് ഇറങ്ങവെ സ്വന്തം  അംഗരക്ഷകരുടെ
വെടിയേറ്റ് ഇന്ത്യയുടെ ഉരുക്കു വനിത വീണു.

ഇന്ദിരാ യുഗം അവസാനിച്ചു.

പക്ഷേ മരണം കൊണ്ടുപോലും ഇന്ദിരയെ തോൽപ്പിക്കാൻ ആർക്കും ആകുമായിരുന്നുമില്ല...

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയ ചരിത്രം ഈ രാജ്യത്തിനുണ്ട്. എന്നാൽ പുറത്താക്കി 3 വർഷത്തിനപ്പുറം " ഇന്ദിരയെ വിളിക്കു... ഇന്ത്യയെ രക്ഷിക്കു ... എന്ന മുദ്രാവാക്യം ഈ രാജ്യം വിളിച്ചു.
അതായിരുന്നു. ഇന്ദിര...
പ്രിയപ്പെട്ട ഇന്ദിരാ പ്രിയദർശിനി



ഇന്നത്തെ തലമുറയ്ക്ക് ഗോപൻ എന്ന പേരും ശബ്ദവും പരിചിതമാക്കുന്നത് "ശാസകോശം സ്പോഞ്ച് പോലെയാണ് "  എന്ന് തുടങ്ങുന്ന പുകയില വിരുദ്ധ പരസ്യത്തിലൂടെ ആവാം.... എന്നാൽ എന്റെ അച്ഛനും അമ്മയും അടങ്ങുന്ന ഒരു തലമുറ ആ ശബ്ദം ഒർക്കുന്നത് ഞെട്ടലോടെയാണ് ....
1984 ഒക്ടോബർ 31 ... ഇന്ത്യയയാകെ വിറങ്ങലിച്ച് നിന്ന  ദിവസം ....
"പറമ്പിൽ കൃഷിപ്പണിക്കിടെ ആരോ പറഞ്ഞു വലിയ ഒരു വാർത്ത വരുന്നു എന്ന് ആകാശവാണിയിൽ അറിയിപ്പുണ്ടെന്ന്..   റേഡിയോയ്ക്ക് മുന്നിലെത്തിയപ്പോൾ കേട്ട വാർത്ത ഇന്ദിരാ യുഗാന്ത്യം എന്നതായിരുന്നു " (തേനംപറമ്പിൽ സത്യനും, സാവിത്രിയും പറഞ്ഞത്)

വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഇന്ദിര ഇന്നും .എന്റെ സൂപ്പർ ഹീറോയും റോൾ മോഡലും ആകുമ്പോൾ... ആ തലമുറയിൽ ജിവിച്ചവരുടെ കാര്യം പറയേണ്ടതുണ്ടോ...


(ഡൽഹി കാലത്ത് എറ്റവും അടുത്ത സൗഹൃദം പുലർത്തിയിരുന്ന പ്രിയപ്പെട്ട ഗോപൻ സാർ ഈ വർഷമാണ് അന്തരിച്ചത്. 1984 ഒക്ടോബർ 31 ന് ഇന്ദിരയുടെ മരണ വാർത്ത മലയാളിയെ അറിയിക്കുന്നതാണ് വിഡിയോയിൽ)

Wednesday 1 May 2019

ഗോപൻ ഇനി വാർത്തകൾ വായിക്കില്ല ...


(സി.വി രാമൻ പിള്ള കണിശക്കാരനായിരുന്നു.... വായിൽ മുറുക്കാൻ ഇട്ട് ചവച്ച് കൈ രണ്ടും പിന്നിൽ കെട്ടി, മേൽമുണ്ട് തോളത്തിട്ട് വരാന്തയിൽ തലങ്ങും വിലങ്ങും നടന്ന് പറയുന്നത് എഴുതി എടുക്കുക ഇ വി ക്യഷ്ണപിള്ളയും, മുൻഷി പരമുപിള്ളയുമായിരുന്നു. തിരിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതും മറ്റും സി വിക്ക് ഇഷടമല്ലായിരുന്നു. )

സി.വിയുടെ കൊച്ചു മകനായ ഗോപിനാഥൻ കന്യാകുമാരിയിലേയ്ക്കുള്ള ഉല്ലാസയാത്രയ്ക്കിടെ അക്കാലത്ത് പ്രശസ്തയായിരുന്ന മുരുകൻ ജോത്സ്യർ എന്ന സ്ത്രീയെ കണ്ടു. തമിഴ് കലർന്ന മലയാളത്തിൽ അവർ പറഞ്ഞു, ' നീ ഉലകത്തോട് പേശിക്കെണ്ടേ ഇരിക്കും..., ആർക്കും ഉന്നോട് തിരുബ പേശ മുടിയാത്...' അപ്പൂപ്പനെ പോലെ.., ജോത്സ്യ പ്രവിച്ചത് പോലെ ഗോപൻ ലോകത്തോട് സംസാരിച്ചു കൊണ്ടേ ഇരുന്നു. തിരിച്ച് ആർക്കും സംസാരിക്കാനും പറ്റിയില്ല. മലയാളികളുടെ ലോകം ശബ്ദം കൊണ്ട് മാത്രം തിരിച്ചറിഞ്ഞ വാർത്താ വായനക്കാരൻ ഗോപനാണ് കഥാനായകൻ. പണ്ട് ആകാശവാണി മാത്രമായിരുന്നു ദിനപത്രങ്ങൾക്ക് മുൻപേ വാർത്തകൾ എത്തിച്ചിരുന്നത്. രാവിലെ 7.30, ഉച്ചയ്ക്ക് 1.20, വൈകീട്ട് 7.30 എന്നീ സമയങ്ങൾ ഡൽഹി ആകാശവാണി വാർത്തകൾക്കായി മലയാളികൾ കാത്തിരുന്ന കാലമുണ്ടായിരുന്നു. അന്ന് സ്ഥിരമായി ജനം കേൾക്കുന്നതാണ് 'ആകാശവാണി, വാർത്തകൾ വായിക്കുന്നത് ഗോപൻ...' 

  റോസ് എന്ന തന്റെ അദ്ധ്യാപകന്റെ ഓർമ്മയ്ക്കായി സി സി രാമൻപിള്ള തിരുവനന്തപുരം വഴുതക്കാട് പണികഴിപ്പിച്ച തറവാട് വീടിനിട്ട പേരാണ് റോസ്ക്കോട്ട് ബംഗ്ലാവ്. അക്കാലത്ത് കൂട്ടു കുടുംബമായിരുന്നു നിലവിലുണ്ടായിരുന്നത്. കുട്ടികാലം ഗോപനും കുടുംബവും അവിടെയായിരുന്നു താമസിച്ചിരുന്നത്. ടെക്സ്റ്റൈയിൽ ടെക്നോളജി പഠിക്കാൻ അമ്മാവനായ അടൂർഭാസിയും അവിടെ തന്നെയായിരുന്നു താമസിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ എല്ലാ ദിവസവും വലിയ വെടി വട്ടം കുടുംബ വീടിന്റെ നാലുകെട്ടൽ നടക്കും. 

  അടൂർഭാസിയും, അദ്ദേഹത്തിന്റെ സഹോദരൻ ചന്ദ്രാജിയും പ്രധാന റോളാണ് ക്കൈകാര്യം ചെയ്യാറ്. തിരുവനന്തപുരത്തെ അമേച്ച്വർ നാടകങ്ങളിൽ സജീവമായിരുന്നു അക്കാലത്ത് അടൂർഭാസി. കോളേജിൽ പഠിക്കുകയായിരുന്ന ഗോപൻ മിക്കവാറും ഭാസി അമ്മാവന്റെ കൂടെ പോകും. ഭാസിയമ്മാവനും സംഘവും നാടകത്തിൽ ഉപയോഗിക്കുന്ന ഉച്ചാരണങ്ങൾ ഗോപനെ ആകർഷിച്ചു. ഇതൊക്കെ തന്റെ മലയാള വായനയുടെ കഴിവ് മിനുസപ്പെടുത്താൻ കാരണമായിട്ടുണ്ടെന്ന് ഗോപൻ സാക്ഷ്യപ്പെടുത്തുന്നു. 

   എംഎ ചരിത്രപഠനം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പൂർത്തിയാക്കിയപ്പോൾ സർദാർ കെ എം പണിക്കർ വൈസ് ചാൻസിലറായ കാശ്മീർ സർവ്വകലാശാലയിൽ അദ്ധ്യാപകനാകാൻ ഗോപൻ കെട്ടു കെട്ടിയതാണ്. ഡൽഹിയിലെത്തിയപ്പോഴേയ്ക്കും അദ്ധ്യാപക ജോലിക്കായി ക്ഷണിച്ച സർദാർ കെ എം പണിക്കർ മൈസൂർ സർവ്വകലാശാലയ്ക്ക് സ്ഥലം മാറി പോയെന്ന് അറിഞ്ഞു. നിവർത്തിയില്ലാതെ, ഡൽഹിയിൽ കേന്ദ്ര ഇൻഫർമേഷൻ വകുപ്പിൽ ഓഫീസറായിരുന്ന അമ്മാവൻ റോസ്ക്കോട്ട് ക്യഷ്ണപ്പിള്ളയോടൊപ്പം താമസമാക്കി. നിഖിൽ ചക്രവർത്തിയുടെ മെയിൻ സ്ട്രീമിൽ മാധ്യമ ട്രെയ്നിയായി ഗോപന് അമ്മാവൻ ജോലി ശരിയാക്കി. ഇതിനിടയിലാണ് ഡൽഹി ആകാശവാണിയിൽ മലയാളം ന്യൂസ് റീഡർ ഒഴിവ് വരുന്നത്. നാട്ടിൽ ജോലി തേടി നടന്നിരുന്ന അടൂർഭാസിയേയും, ഗോപനേയും റോസ്ക്കോട്ട് ക്യഷ്ണപിള്ള ശുപാർശ ചെയ്തു. 

  അന്ന് 300 രൂപയാണ് വാർത്താ വായനക്കാർക്ക് മാസ ശംമ്പളം. താത്കാലിക നിയമനമാണ്. അതേ അവസരത്തിൽ അടൂർഭാസിക്ക് ഒരു സിനിമയിൽ അവസരം കിട്ടി. 500 രൂപയായിരുന്നു സിനിമയിൽ പ്രതിഫലം എന്നത് കൊണ്ട് ഭാസി ഇന്റർവ്യൂവിന് ചെന്നില്ല, ഗോപൻ ചെന്നു. അങ്ങിനെ കാഷ്വൽ നൂസ് റീഡറായി മൈക്രാ ഫോണിന് മുന്നിലെത്തി. തിരുവനന്തപുരത്ത് അമ്മാവൻ ഭാസിയുടെ കൂടെ നടന്ന കാലത്ത് ആകാശവാണി നാടകങ്ങളിൽ ശബ്ദം കൊടുത്തത് മാത്രമായിരുന്നു ഗോപന്റെ കൈമുതൽ. 

    നെഹ്റുവും, ഇന്ദിരയും, രാജീവും മരണപ്പെട്ടത് മലയാളികളെ ആകാശവാണിയിലൂടെ അറിയിച്ചത് ഗോപനാണ്. അക്കാലത്ത് മറ്റ് മാധ്യമങ്ങൾ ബ്രേക്കിങ്ങ് ന്യൂസ് നൽകാൻ ഉണ്ടായിരുന്നില്ല. ഇന്ദിരാ ഗാന്ധി മരണപ്പെട്ട ദിവസം പ്രത്യേക ബുള്ളറ്റിനുകൾ ഉണ്ടായിരുന്നത് ഗോപൻ ഓർക്കുന്നു. ഓരോ ഭാഷയ്ക്കും വാർത്താ വായനക്കാരനും, കൂടെ പകരക്കാരനും ഉണ്ടാകും. എല്ലാ ഭാഷക്കാരും അവരവരുടെ സമയത്തിന് അഞ്ച് മിനിറ്റ് മുൻപായി സ്റ്റുഡിയോയുടെ മുന്നിൽ എത്തണം. ഇന്ദിരാ ഗാന്ധിയുടെ മരണം സംഭവിച്ച ദിവസം, ഔദ്യോഗികമായി മരണ വിവരം അറിയിക്കുന്നത് ആകാശവാണിയായിരുന്നു. മലയാള വാർത്തയ്ക്ക് മുൻപാണ് എപ്പോഴും തമിഴ് വാർത്തയ്ക്ക് സമയം കൊടുത്തിരുന്നത്. തമിഴ് വാർത്ത വായിച്ചത് വിജയം എന്ന വാർത്താ വായനക്കാരിയായിരുന്നു. തൊട്ടടുത്ത ഊഴം മലയാളം വായനക്കാരനായ ഗോപനാണ്. 

ഇന്ദിരാ ഗാന്ധിയുടെ മരണ വിവരം വായിച്ച അവർ അക്ഷരാർത്ഥത്തിൽ വിങ്ങി കരഞ്ഞു. അത് പെട്ടികരച്ചിലിലേയ്ക്ക് വഴി  മാറിയപ്പോഴേയ്ക്കും മലയാള വാർത്തയുടെ സമയമായി. വികാരനിർഭരമായി വാർത്ത വായിച്ച് ഗോപൻ പുറത്തിറങ്ങി. വാർത്താ വായന രണ്ട് തരമുണ്ടെന്നത് ഓർമ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ സംഭവം. വികാര ശൂന്യമായി വാർത്ത വായിക്കുന്ന ബിബിസി രീതി. വികാരങ്ങൾ ഉൾക്കൊണ്ട് വാർത്ത വായിക്കുന്ന രണ്ടാമത്തെ രീതിയും. ഇന്ത്യയിൽ രണ്ടാമത്തെ രീതിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. തമിഴ് വാർത്ത വായിച്ചവർ വികാരം ഉൾക്കൊണ്ട് വായിച്ചപ്പോൾ നിയന്ത്രണം വിട്ടു പോയതാണ്. മലയാള ഭാഷയ്ക്കും വികാരങ്ങളില്ലാതെ അവതരിപ്പിക്കാൻ പ്രയാസമാണ്. അതിന്റെ തോത് വാർത്ത വായിക്കുന്നവർ തന്നെയാണ് നിയന്ത്രിക്കേണ്ടത്. പത്ത് മിനിറ്റുള്ള വായനയ്ക്ക് എത്ര വാർത്തകൾ വേണമെന്നതും, സമയക്രമം ഉണ്ടാക്കുന്നതും പരിചയം കൊണ്ട് ഉണ്ടാകുന്നതാണ്. 

ആകാശവാണിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ദ്യശ്യമാധ്യമ രംഗത്ത് സജീവമായി ഗോപൻ. പുകവലിക്കാർക്ക് പേടി സ്വപ്നമായ ശബ്ദം നൽകിയത് മുൻപ് വലിയ പുകവലിക്കാരനായിരുന്ന ഗോപനാണ്. ' ശ്വാസകേശം സ്പോഞ്ച് പോലാണ്..... ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസ കോശത്തിൽ നിന്ന് വലിച്ചെടുക്കുന്ന കറ ഏതാണ്ട് ഇത്രത്തോളമുണ്ട്...'  പുകവലിക്കാരനെ ഭയപ്പെടുത്തുന്ന ഡയലോഗാണ് ഇന്ന് ഇത്. സ്ക്രീനിലെ ദ്യശ്യവും ശബ്ദവും ചേരുമ്പോൾ അത് വലിയ ഫലം ചെയ്യും. കിസാൻ കോൾ സെന്റർ, നേത്ര ദാനം, പ്രവാസി മന്ത്രാലയം തുടങ്ങിയ പരസ്യങ്ങളും ഡോകുമെട്രികളും ജനശ്രദ്ധ പിടിച്ചു പറ്റി. ശബ്ദം കൊടുക്കുക മാത്രമല്ല ചില പരസ്യങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് ഗോപൻ.


ആദരാഞ്ജലികൾ


Tuesday 14 March 2017

Aamy Ramdas Articles in Mathrubhumi

കണ്ടില്ലേ, തെരുവരങ്ങിന്റെ ശക്തി

 ഒരു വേദിയിൽ കാത്തിരിക്കുന്ന പരിമിതമായ കാഴ്ചക്കാർക്കപ്പുറം ഒരു നാടിനെയാകെ ഒപ്പം കൂട്ടാൻ തെരുവുനാടകങ്ങൾക്ക് കഴിയുമെന്ന ബോധത്തെ ഉറപ്പിക്കുന്നതായി തെരുവവതരണങ്ങൾ......


______________________________________________________


സാരി റോസയുമായി ഒരു പെൺകുട്ടി......

പുതിയകാല സിനിമകളിൽ മലയാളിക്ക് സുപരിചിതമായ ഒരു മുഖമാണ് അഭിജ ശിവകലയുടേത്. ഒത്തിരി കഥാപാത്രങ്ങളൊന്നുമില്ല. പക്ഷേ ചെയ്ത കഥാപാത്രങ്ങളുടെയും സിനിമകളുടെയും തിരഞ്ഞെടുപ്പും അഭിനയമികവുമാണ് അഭിജയ്ക്ക് ആസ്വാദകർക്കിടയിൽ ആസ്വാദകർക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തത്.  ഗൗരവം തൊട്ടെടുക്കാവുന്ന മുഖം, അതിനൊത്ത സംസാരം. ......


______________________________________________________


''  'വൈറ്റ്' ദൈവം തന്ന പിറന്നാള് സമ്മാനം- ഹുമ ഖുറേഷി...... "

അഭിനയം പലപ്പോഴും ഭാഷയുടെ അതിര്വരമ്പുകളില് ഒതുങ്ങിനില്ക്കുന്നില്ല. കഴിവും പ്രാപ്തിയും ആസ്വാദനത്തിന്റെ തലങ്ങളില് വിലയിരുത്തുന്നത് പ്രേക്ഷകരായതുകൊണ്ടുതന്നെ നല്ല അഭിനേതാക്കള്ക്ക് എവിടെയും ആരാധകരുണ്ടാകും. അപ്പോഴും മാതൃഭാഷയുടെ ഭംഗിക്കുള്ളില് അവരെയൊന്ന് കാണാന് മനസ്സ് കൊതിക്കും. ......
 ഹുമ ഖുറേഷിയുമായുള്ള അഭിമുഖത്തില് നിന്നും......


______________________________________________________


സാറ'യെന്ന നാടകത്തിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടിയ കൊച്ചു കലാകാരി സെഹ്റയുടെ അനുഭവമാണിത്......

എട്ടു വയസ്സുള്ള പെൺകുട്ടിക്ക് നാടകത്തിൽ സംഗീതത്തിനൊപ്പം നൃത്തം ചെയ്യാൻ അനുവാദമില്ലെന്ന് വിശ്വസിക്കാനാകുന്നുണ്ടോ നിങ്ങൾക്ക്. ഇറാനിൽ അങ്ങനെയാണത്രേ......



ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ....

'എന്തൊരു രാഷ്ട്രീയമാണി മനുഷ്യൻ പറയുന്നത്.
എന്തൊരു ആഴമാണ് ആ വാക്കുകൾക്ക് ' 

 കേരളത്തിലെ ഇടത്-വലത് രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്കോ ദളിത് രാഷ്ട്രിയ നേതാക്കൾക്കോ മനുഷ്യാവാകാശ, ദളിത്, വിദ്യാർത്ഥി - യുവജനപ്രസ്ഥാനങ്ങൾക്കോ പറയാൻ കഴിയാത്ത രാഷ്ട്രിയം.

watch- video 
#Asianet News  

ഇതാണ് വാക്കുകളിലെ വിപ്ലവം.

Saturday 27 August 2016

ആമിയുടെ അദ്യ സിനിമ നിരൂപണം :- മമ്മുട്ടി ചിത്രം വൈറ്റ്

പ്രണയം പലപ്പോഴും അങ്ങനെയാണ് വീണു കിടക്കുന്ന വിത്തുകളെ മുളപ്പിക്കുന്നതും ചെറു നാമ്പുകളായി ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതും കാലത്തോട് അനുവാദം ചോദിച്ചായിരിക്കില്ല. പ്രേമപൂര്‍വ്വം ഒരു കൈ... Read More http://gulmohar03.blogspot.in/2016/08/blog-post.html




ആമി രാംദാസ്

Saturday 9 January 2016


“സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകുമെന്നാണല്ലോ...”

# സ്വഛ് ഭാരത്‌ മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിവരം ആദ്യം വാര്‍ത്തയാക്കി നാട്ടുകാരെ അറിയിച്ച
മാതൃഭൂമിയിലെ സുഹൃത്ത് ആമി രാംദാസിനും,  പിന്നിട് അത് ഏറ്റെടുത്ത കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും വിപ്ലവാഭിവദ്യങ്ങള്‍.... എഡിറ്റോറിയല്‍ പേജില്‍ സംഭവം വാര്‍ത്ത‍യാക്കിയ മംഗളത്തിലെ  മജു ജോര്‍ജും  ഇക്കാര്യത്തില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.


പിന്നെ പറഞ്ഞുവരുമ്പോള്‍ നമ്മളിപ്പോ കേസ് കളിക്കുന്നത് നരേന്ദ്ര മോദിയും ആയിട്ടാണ് ...!! അതും 286 കോടിയുടെ ക്രമക്കേട് കേസ്....!

Sunday 3 January 2016

"കമ്മ്യൂണിസ്റ്റ് പച്ച"

____________________________________
എനിക്കൊരു
സംശയമുണ്ടായിരുന്നു.

എവിടെയും വളരുന്നൊരു കാട്ട് ചെടി...!

മനോഹരമായ പൂക്കളില്ല...!

ഭംഗിയുളള രൂപമല്ല...!

കാടെന്നു പറഞ്ഞു വെട്ടിക്കളയാറുണ്ട്
പലരും,പലപ്പോഴായി...!

എന്നിട്ടും എന്തെ, ഇതിൻറെ പേര്,
കമ്മ്യൂണിസ്റ്റ്‌ പച്ച എന്നായി...???

ചോദ്യത്തേക്കാള്‍ എളുപ്പമാണ് ഉത്തരം

വളമില്ലാതെ വളരും...!

ഏതു മുറിവിനും മരുന്നാണ്...!

ഒരു തല വെട്ടിയാൽ,
ഇരു
തലയായി വളരും....!

ഒന്നിച്ചു വളർന്നൊരു
കോട്ടയായി നിൽക്കും...!!

ഒരു പൂവിൽ നിന്നായിരം
ചെടികൾ പൊട്ടിമുളക്കും....!

വേരിലൂടെ പലർ ജനിക്കും...!

വേനലിൽ ഉണങ്ങിയെന്നു തോന്നും,
നിറം പോകും പക്ഷെ ഒരു തുളളി മഴമതി
 പച്ചപ്പ് തിരിച്ചു വരാൻ...!

ആണ്ടിലൊരിക്കൽ ജനിക്കുന്ന
ശീപോതിയല്ല...!
വ്യാഴവട്ടത്തില്‍ പൂക്കുന്ന കുറിഞ്ഞിയല്ല...!
കാലമെത്തി പൂക്കുന്ന അശോകമല്ല...!
ഇത് പച്ചയാണ്...! കമ്മ്യൂണിസ്റ്റ് പച്ച...!

വേറെന്തു പേരിടാനാണ് ഈ പോരാളിക്ക്...???💪


 ഞാനിസം NB: "ഞാനൊരു കേരള കമ്മ്യുണിസ്റ്റ് അല്ല 
                              പക്ഷെ കമ്മ്യുണിസ്റ്റാണ് ...  നല്ല പച്ച കമ്മ്യുണിസ്റ്റ് "



courtesy -: #RealCommuniSt

Thursday 2 April 2015

അവധിക്കാലത്തെ സൗജന്യ യാത്ര ഔദാര്യമല്ല, അവകാശമാണ്.

ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ നമ്മുടെ നാട്ടിലെ ബസുകളില്‍ വിദ്യാര്‍ത്ഥി കണ്സഷ്ന്‍ എന്ന ആനുകൂല്ല്യം ലഭിക്കാറെ ഇല്ല.

ഇത് ആവശ്യപ്പെടാനും നമ്മുടെ വിദ്യാര്‍ഥികള്‍ മടിക്കുന്നു

“  SERVICE DURING THE ENTIRE PERIOD OF SUCH COURSE INCLUDING ALL HOLYDAYS " എന്നാണ് 2012 നവംബര്‍ 9 ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ബസ്‌ കണ്‍സഷനുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവില്‍ പറയുന്നത്

ക്ലാസ്സ്‌ തുടങ്ങി അവസാനിക്കുന്നതു വരെയുള്ള കാലയളവില്‍ ഞായറാഴ്ച ഉള്‍പടെയുള്ള എല്ലാ ദിവസങ്ങളിലും കണ്സഷന്‍ ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശം ഉണ്ട്. {..ഏപ്രില്‍, മെയ്‌ മാസങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു..}  



വിവരാവകാശ നിയമ പ്രകാരം കേരള റോഡ്‌ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും ലഭിച്ച 2012 ലെ ഉത്തരവ്  ...../








Sunday 28 December 2014

ഘര്‍വപ്പാസി (വീട്ടിലേക്കു മടങ്ങുക)


ഇന്ത്യയിലെ ന്യുനപക്ഷവിഭാഗങ്ങളില്‍ പെടുന്ന ആളുകള്‍ക്ക് പൊടുന്നനെ ദൈവവിളി ഉണ്ടായിരിക്കുന്നു. ആ വിളിയനുസരിച്ച് അവരെല്ലാം ഹിന്ദുവാകാന്‍ തീരുമാനിച്ചിരിക്കുകയാണ്.. ലവ് ജിഹാദിന് ശേഷം വീണ്ടും പുതിയൊരു പേരില്‍ മതപരിവര്‍ത്തന ചര്‍ച്ച ചുടുപിടിക്കുന്നു

ഘര്‍വപ്പാസി എന്നപേര് മലയാളികള്‍ക്ക് പരിചിതമായി വരുന്നതെയുള്ളു
ഘര്‍വപ്പാസി എന്ന വാക്കിനര്‍ത്ഥം വീടിലേക്ക്‌ മടങ്ങുക എന്നാണ് വീടെന്നുവെച്ചാല്‍ ഹിന്ദുമതം . അതായത് ഹിന്ദുമതത്തില്‍ നിന്നും മറ്റു മതങ്ങളിലേക്ക് പോയ ആളുകളെ തിരിച്ചു ഹിന്ദുമതത്തില്‍ തന്നെ എത്തിക്കുക, അതിനായി തീവ്ര ഹിന്ദു സഘടനകള്‍ നടത്തികൊണ്ടിരിക്കുന്ന പ്രചരണ കോലാഹലങ്ങളുടെ പേരാണ് ഘര്‍വപ്പാസി. ഈ കലാപരിപാടി പ്രകാരം ആംഗ്ലോ ഇന്ത്യക്കാര്‍ ഒഴികെ മറ്റെല്ലാവരും തന്നെ മതം മാറി ഹിന്ദുക്കള്‍ ആകേണ്ടി വരും എന്നു സാരം . അപ്പോള്‍ സ്വഭാവികമായും ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമല്ലോ .

മത പരിവര്‍ത്തനം രണ്ടു തരത്തിലുണ്ട് നിര്‍ബന്ധിത മതപരിവര്‍ത്തനവും സ്വമേധയയുള്ള മതപരിവര്‍ത്തനവും. ഇന്ത്യയില്‍ ഇതിന് നീണ്ട ചരിത്രമുണ്ട് 

Sunday 14 September 2014

സുധീരനും വെള്ളാപ്പള്ളിയും ഉമ്മന്‍‌ചാണ്ടിയും പിന്നെ മദ്യത്തിലെ നയവും.





   
   കെ.ബാബു സെന്‍റര്‍ കിക്ക് ചെയ്തു കളി തുടങ്ങി തുടക്കത്തില്‍ തന്നെ വീണുപോയ ബാബുവിന് കൂട്ടായി മുഖ്യമന്ത്രിയെത്തി എന്നാല്‍ സുധീരന്‍ പാഞ്ഞെത്തി പന്ത് കൈവശപെടുത്തിയൊരു ലോങ്ങ്‌ ഷോട്ട് . അത് തടുക്കാന്‍ മുന്‍ നിരയില്‍ ഏതിര്‍ ടീമിലെ ആരും ഉണ്ടായിരുന്നില്ല . എം.എം ഹസന്‍ അത് ചെറുതായൊന്നു തടഞ്ഞു നോക്കിയെങ്ങിലും ദേഹത്ത് ചെളി പറ്റി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല .രാജ്മോഹന്‍ ഉണ്ണിത്താനും കെ.പി അനില്‍കുമാറും ടി.എന്‍ പ്രതപനുംമെല്ലാം ചേര്‍ന്ന് സുധീരനെ കൊണ്ട് ഗോള്‍ അടിപ്പിക്കുമെന്ന അവസ്ഥയായി . ഗാലറിയില്‍ ഇരുന്ന് ലീഗും ,കേ.കോ. യും (കേരള കോണ്ഗ്രസ് ) പള്ളിലച്ചന്മാരുമെല്ലാം സുധീരനെ വളരെ മനോഹരമായ രീതിയില്‍ പ്രോത്സാഹിപ്പിച്ചു .